രാഷ്ട്രപതി ദ്രൗപദി മുർമു 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്നലെ രാജ്ഭവനിൽ തങ്ങിയ രാഷ്ട്രപതി ഇന്ന് ശബരിമലയിൽ ദർശനം നടത്തും.
ഹെലികോപ്റ്ററിലാണ് ശബരിമലയിലേക്കുള്ള യാത്ര. 9 മണിയോടെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങും. തുടർന്ന് റോഡ് മാർഗം പമ്പയിലേക്ക് യാത്ര തിരിക്കും. നേരത്തേ നിലയ്ക്കലിൽ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പമ്പയിൽ എത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക. തുടർന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും.
11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ദർശനത്തിനുശേഷം ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ എത്തി വിശ്രമിക്കും. രാത്രിയോടെ ഹെലികോപ്റ്റർ മാർഗം തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ രാഷ്ട്ര്പതി പങ്കെടുക്കും.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല. ഒക്ടോബര്‍ 24നാണ് രാഷ്ട്രപതി തിരിച്ച് ഡൽഹിയിലേക്ക് മടങ്ങുക.
















