ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി നേതാവ് വികെ സദാനന്ദൻ പറഞ്ഞു. അറസ്റ്റ് ചെയ്ത 19 പേരെ വിട്ടയക്കുമെന്നും ഉറപ്പ് ലഭിച്ചു. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ ആശാവർക്കേഴ്സ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. പൊലീസിന്റെ ബലപ്രയോഗത്തിൽ പരുക്കേറ്റെന്ന് ആശാ പ്രവർത്തകർ ആരോപിച്ചു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്തു.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ 256 -ാം ദിവസമാണ് ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധമാർച്ച്. ബാരിക്കേഡ് വച്ച് പ്രവർത്തകരെ പൊലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചെങ്കിലും മുഖ്യമന്ത്രിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. പ്രതിഷേധം അഞ്ച് മണിക്കൂർ പിന്നിട്ടപ്പോൾ പൊലീസ് എത്തി മൈക്കും ജനറേറ്ററും പിടിച്ചെടുത്തത് സംഘർഷത്തിനിടയാക്കി. സംഘർഷത്തിൽ പൊലീസിനും പ്രവർത്തകർക്കും പരുക്കേറ്റു. പിന്നാലെ എല്ലാ ജില്ലകളിലും പ്രതിഷേധത്തിന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്തു.
അതിനിടെ ആശ പ്രവര്‍ത്തകരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തില്‍ ഇതാദ്യമല്ല. എന്നാല്‍ ആശ പ്രവര്‍ത്തകരെ ശത്രുക്കളെ പോലെയാണ് സര്‍ക്കാര്‍ നേരിടുന്നത്. ഇന്നത്തെ മാര്‍ച്ചിന് നേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സ്ത്രീകളെ ആക്രമിച്ചു. ചിലരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയുണ്ട്. സമര നേതാക്കളെയും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തിയ യു.ഡി.എഫ് സെക്രട്ടറി സി.പി ജോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത് നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT : ASHA workers end protest at Cliff House
















