കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തിൽ ഷാഫി പറമ്പിൽ എംപിയെ മർദിച്ചത് താൻ അല്ലെന്ന് സിഐ അഭിലാഷ് ഡേവിഡ് പറഞ്ഞു. യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ് വെളിപ്പെടുത്തി.
സിപിഎം പ്രവർത്തകർ സംഘടിച്ച പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപത്തായിരുന്നു ഉണ്ടായിരുന്നത്. തന്നെ സർവീസിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും സിഐ പറഞ്ഞു. സസ്പെൻഷൻ നടപടി മാത്രമാണ് ഉണ്ടായത്. അതിനുശേഷം സർവീസിൽ തിരിച്ചെടുത്തു. മുൻ സിപിഎം ബന്ധം നിഷേധിക്കുന്നില്ല. ആർക്കാണ് രാഷ്ട്രീയമില്ലാത്തതെന്നും സിഐ ചോദിച്ചു. ജോലിയിൽ രാഷ്ട്രീയം കാണിക്കാറില്ലെന്ന് പറഞ്ഞ അഭിലാഷ് ഡേവിഡ് പോലീസ് അസോസിയേഷനിൽ മുമ്പ് ഭാരവാഹി ആയിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് പേരാമ്പ്ര സംഘര്‍ഷത്തിൽ തന്നെ മര്‍ദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നാണ് ഷാഫി പറമ്പിൽ എംപി ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്നും ഷാഫി പ്രതികരിച്ചു. മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാർത്ത വന്നതാണ്. പൊലീസ് സൈറ്റിൽ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ല. ഇയാൾ ഉൾപ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സർവീസിൽ തിരികെ കയറ്റിയതാണ്. വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു.
















