ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുരാരി ബാബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തും. വിവാദങ്ങള്‍ക്കിടെ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപി. ഇന്നും നാളെയുമായി ബിജെപി രാപ്പകല്‍ സമരവും സെക്രട്ടേറിയറ്റ് വളയലും സംഘടിപ്പിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമല, ചെന്നൈ, ഹൈദരാബാദ്,ബെംഗളൂരു എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കും.
കൂടുതൽ തെളിവ് ലഭിക്കുകയാണെങ്കിൽ മറ്റ് ഉദ്യോഗസ്ഥരുടെയും അറസ്റ്റിലേക്ക് അന്വേഷണസംഘം കടക്കും. അറസ്റ്റിലായ മുരാരി ബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടിൽ SIT റെയ്ഡ് നടത്തി. വൈകിട്ട് നടന്ന പരിശോധന ഒരു മണിക്കൂർ നീണ്ടു.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചില രേഖകൾ സംഘത്തിന് കിട്ടിയതായാണ് സൂചന. പരിശോധനകൾക്ക് ശേഷം SlT സംഘം തിരുവനന്തപുരത്തേക്ക് മടങ്ങി. നേരത്തെ ദേവസ്വം വിജിലൻസും മുരാരിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. മൂരാരി ബാബുവിനെ കൂടാതെ മറ്റ് എട്ട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയാണ് അന്വേഷണസംഘം കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
ഇവരുടെ ചോദ്യം ചെയ്ത ശേഷമാകും ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാർ അടക്കമുള്ളവരെ വിളിച്ചു വരുത്തുക. ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായിട്ടുള്ള രണ്ടു കേസുകളിലും രണ്ടാംപ്രതിയാണ് മുരാരി ബാബു.
















