റഷ്യൻ എണ്ണ കമ്പനികൾക്കെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രൂക്ഷമായി പ്രതികരിച്ചു. വാഷിങ്ടണിന്റെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ സമ്മർദങ്ങൾക്കു മുന്നിൽ മോസ്കോ ഒരിക്കലും തലകുനിക്കില്ലെന്ന് പുടിൻ വ്യക്തമാക്കി.
റഷ്യൻ പ്രദേശങ്ങൾ ലക്ഷ്യംവച്ചുള്ള ഏതു ആക്രമണത്തിനും വളരെ ഗൗരവമേറിയതും രൂക്ഷമായ മറുപടിയുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യ – യുഎസ് ബന്ധത്തെ ശക്തിപ്പെടുത്താത്ത ‘ശത്രുതാപരമായ പ്രവർത്തി’ എന്നാണ് യുഎസ് ഉപരോധത്തെ പുടിൻ വിശേഷിപ്പിച്ചത്. യുഎസ് ഉപരോധങ്ങൾ സൗഹൃദപരമല്ലാത്ത പ്രവൃത്തിയാണെന്നും അവ ചില പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെങ്കിലും, അവ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലയെന്നും പുടിൻ പറഞ്ഞു. ‘‘ഇത് റഷ്യയെ സമ്മർദത്തിലാകാനുള്ള ശ്രമമാണ്, എന്നാൽ ആത്മാഭിമാനമുള്ള രാജ്യമോ ആത്മാഭിമാനമുള്ള ജനങ്ങളോ സമ്മര്‍ദത്തിനു വഴങ്ങില്ല- പുടിൻ പറഞ്ഞു.
















