തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ ആയുധമാക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന സംഘടനകൾ പ്രക്ഷോഭത്തിലേക്ക് കടക്കും.
സംസ്ഥാന വ്യാപക സമരത്തിനാണ് കെഎസ്‌യു ഒരുങ്ങുന്നത്. കെഎസ്‌യുവിന് പുറമെ യൂത്ത് കോൺഗ്രസ്സും സമരത്തിലേക്കിറങ്ങും. പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് നടത്താനിരിക്കുന്ന സമരങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകും.
പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ തീരുമാനത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയെ എബിവിപി അഭിനന്ദിച്ചു. എബിവിപി നേതാക്കൾ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അനുമോദിച്ചത്. എന്നാൽ പിഎം ശ്രീയിൽ ഒപ്പുവെച്ച നടപടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് എഐഎസ്എഫും സിപിഐ അധ്യാപക സംഘടന എകെഎസ്ടിയുവും രംഗത്തെത്തിയത്.
സംസ്ഥാന സർക്കാരിന്റെ നടപടി തികഞ്ഞ വഞ്ചനയും വിദ്യാർത്ഥി വിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എഐഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.
















