പി.എം. ശ്രീ പദ്ധതിയെ സംബന്ധിച്ച് സിപിഐയുമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഐയെ അപഹസിച്ചുവെന്ന തരത്തിൽ പ്രചരിപ്പിച്ചുവെന്നും തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിലെ പ്രധാന പാർട്ടിയാണ് സിപിഐ. സിപിഐക്ക് ചില വിഷയങ്ങളിൽ ആശങ്കകൾ ഉണ്ടാകാമെന്നും, അവ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പി എം ശ്രീ ഉൾപ്പെടെയുള്ള കേന്ദ്രം നൽകുന്ന പദ്ധതി കേരളത്തിൽ ലഭിക്കണമെന്ന് സിപിഐഎം ആഗ്രഹിക്കുന്നുവെങ്കിലും, കേന്ദ്രം പല നിബന്ധനകൾ ചുമത്തുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ആ നിബന്ധനകളെയാണ് സിപിഐഎം എതിർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആദ്യം പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായിരുന്നു. നയപരമായ നിലപാടോടെയാണ് സിപിഐഎം മുന്നോട്ട് പോകുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പി.എം. ശ്രീ പദ്ധതിയിലെ നിബന്ധനകൾ പാലിക്കണമോ വേണ്ടയോ എന്നതിനെ കുറിച്ച് പാർട്ടിയിൽ ചർച്ച നടക്കുമെന്നും, ഈ വിഷയത്തിൽ വർഷങ്ങളായി സിപിഐഎം ചർച്ച നടത്തി മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു . ഇതിൻ്റെ ഭാഗമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുകയാണ്. കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരെല്ലാം പങ്കെടുക്കും. ഐക്യ കേരളം രൂപികരിക്കുന്നതിൽ പാർട്ടി വഹിച്ചത് സുപ്രധാന പങ്കാണ്. ഭൂപരിഷ്കരണത്തിലൂടെ ഭൂരഹിതർക്ക് സ്വന്തമായി ഭൂമി ലഭിച്ചു. സമ്പൂർണ സാക്ഷരത, സമ്പൂർണ വൈദ്യുതീകരണം ഉൾപ്പെടെ നടപ്പാക്കി. ഇതിന് പിന്നാലെ അതി ദരിദ്രരില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights : “PM SHRI issue will be discussed with CPI,” says M.V. Govindan
















