സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാൽ സിനിമ ഇന്ന് ഹൈക്കോടതി കാണും. വൈകിട്ട് ഏഴ് മണിക്ക് കാക്കനാട് പടമുഗളിലെ കളർ പ്ലാനറ്റ് സ്റ്റുഡിയോയിലാണ് ജസ്റ്റിസ് വിജി അരുൺ സിനിമ കാണുക.
സിനിമയിൽ സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ ചോദ്യംചെയ്ത് നിർമാതാവും സംവിധായകനും നൽകിയ ഹർജിയിൽ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് സിനിമ കാണുന്നത്.
ഹരജിക്കാരും ഹരജിയെ എതിർക്കുന്നവരും അഭിഭാഷകരും സിനിമ കാണും. ഇതിനായി ആവശ്യമായ സൗകര്യമൊരുക്കുമെന്ന് നിർമ്മാതാക്കൾ കോടതിയിൽ അറിയിച്ചിരുന്നു. നിരവധി സീനുകളും ഡയലോഗുകളും കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡിന്റെ കടുംവെട്ടിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
സമയബന്ധിതമായി സെൻസറിങ് പൂർത്തിയാക്കാൻ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിൽ തീരുമാനമെടുക്കുന്നതിനായാണ് ഹൈക്കോടതി സിനിമ കാണുന്നത്.
















