ഇടുക്കി: കാമുകനുമായി വഴക്കിട്ട് പിണങ്ങി പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ രക്ഷപെടുത്തി പോലീസ്. ഇടുക്കി വണ്ണപ്പുറം കാളിയാർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ 26 വയസുകാരിയെയാണ് പോലീസ് രക്ഷപെടുത്തിയത്. കാളിയാർ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് യുവതിയെ രക്ഷിക്കാനായത്.
ഇന്നലെ രാത്രി 11.30-ഓടെ ആയിരുന്നു സംഭവം. കാമുകനുമായി പിണങ്ങിയ യുവതി രാത്രി കാര്‍ ഓടിച്ചെത്തി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. വണ്ണപ്പുറം മുട്ടുകണ്ടത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യുവതി. ഇവിടെനിന്നാണ് കാറോടിച്ച് പാലത്തിലെത്തിയത്. തുടര്‍ന്ന് കാര്‍ പാലത്തില്‍ നിര്‍ത്തി യുവതി പുറത്തിറങ്ങുകയും പിന്നാലെ പുഴയിലേക്ക് ചാടുകയുമായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ ഒരാളാണ് പോലീസില്‍ വിവരമറിയിച്ചത്.
വിവരം ലഭിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ എസ്‌ഐ സജി.പി.ജോണ്‍, എഎസ്‌ഐ ഷൈലജ, എസ്‌സിപിഒ ജയേഷ് തുടങ്ങിയവരും പ്രദേശവാസികളും നാട്ടുകാരും ചേർന്ന് പുഴയിലേക്ക് ചാടുകയും യുവതിയെ രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയും ചെയ്തു. കാമുകനുമായുള്ള പിണക്കമാണ് യുവതി ജീവനൊടുക്കാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് പോലീസ് പറഞ്ഞത്.
കൃത്യസമയത്തു വഴിയാത്രികനായ ആൾ സംഭവം കണ്ടതും പോലീസിന്റെയും നാട്ടുകാരുടെയും കൂട്ടായ രക്ഷാപ്രവർത്തനവുമാണ് യുവതിയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. പുല്ലില്‍ പിടിച്ച് കിടന്നതിനാലാണ് യുവതി മുങ്ങിപ്പോകാതിരുന്നതെന്നും പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
















