സിഡ്നി: ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ആണ് ശ്രേയസ് അയ്യരുടെ ഇടത് വാരിയെല്ലിന് പരിക്കേറ്റത്. തുടർന്ന് വിശദമായ പരിശോധനകള്‍ക്കായി ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബിസിസിഐ അറിയിച്ചു.
ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ 33-ാം ഓവറിലാണ് അയ്യര്‍ക്ക് പരിക്കേറ്റത്. ഹര്‍ഷിത് റാണയുടെ പന്തില്‍ അലക്‌സ് കാരിയുടെ ക്യാച്ചെടുത്തപ്പോഴാണ് പരിക്കേറ്റത്. തലയ്ക്ക് മുകളിലൂടെ വന്ന പന്തിന് പിന്നാലെ ഓടി ഡീപ് തേര്‍ഡ്മാന് സമീപം ഡൈവ് ചെയ്ത് ഒരു തകര്‍പ്പന്‍ ക്യാച്ചാണ് അയ്യര്‍ സ്വന്തമാക്കിയത്.
ഈ പ്രയത്‌നം ഇന്ത്യക്ക് നിര്‍ണായകമായ ഒരു വിക്കറ്റ് സമ്മാനിച്ചെങ്കിലും, അയ്യര്‍ കടുത്ത വേദനയോടെ ഗ്രൗണ്ടില്‍ കിടന്നു. തുടര്‍ന്ന് സഹതാരങ്ങളുടെയും ഫിസിയോയുടെയും സഹായത്തോടെ കളം വിട്ട അയ്യര്‍, പിന്നീട് ഇന്നിംഗ്സില്‍ ഫീല്‍ഡ് ചെയ്യാന്‍ തിരിച്ചെത്തിയില്ല. ഓസ്ട്രേലിയ 46.4 ഓവറില്‍ 236 റണ്‍സിന് പുറത്തായി. മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.
‘സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യരുടെ ഇടത് വാരിയെല്ലിന് പരിക്കേറ്റു. പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കുമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു’ എന്ന് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.
















