ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട സന്ധ്യയ്ക്ക് ഗുരുതര പരുക്ക്. കാലിനാണ് ഗുരുതരമായി പരുക്കേറ്റത്. വീടിനടിയിൽ കുടുങ്ങിയ സന്ധ്യയെ ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് പുറത്തെത്തിച്ചത്. ആദ്യ അടിമാലിയ താലൂക്ക് ആശുപത്രിയിൽ സന്ധ്യയെ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചു.
കാലിൽ രക്തഓട്ടം നിലച്ച അവസ്ഥയിലാണെന്ന് സന്ധ്യയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. കാലിന് മാത്രമാണ് പരുക്ക് പറ്റിയത്. സന്ധ്യയോട് സംസാരിച്ചിരുന്നു. കുഴപ്പമില്ലെന്ന് മാത്രമായിരുന്നു പ്രതികരിച്ചതെന്ന് സഹോദരൻ പറഞ്ഞു.
സന്ധ്യയുടെ ഇടത്തെ കാലിൽ പൾസ് കിട്ടുന്നില്ലെന്ന് ഡോ.പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. ഒരുപക്ഷേ രക്തക്കുഴലിന് പൊട്ടൽ സംഭവിച്ചേക്കാം. അതാകണം പൾസ് കിട്ടാതിരിക്കാനുള്ള കാരണം. രക്തക്കുഴലിന് പൊട്ടൽ സംഭവിച്ചുകഴിഞ്ഞാൽ ഏഴ് മണിക്കൂറിനുള്ള ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇപ്പോഴത്തെ അവസ്ഥ അറിയാനായി സിടി എടുക്കുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ബിപി കുറഞ്ഞും ഹാർട്ട് റേറ്റ് കൂടിയ നിലയിലാണെന്നും ഡോക്ടർ പറഞ്ഞു. അരയ്ക്ക് മുകളിലേക്ക് ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനിയിൽ മനസിലായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർ അറിയിച്ചു.
















