അടിമാലിയിൽ കൂമ്പൻപാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടിനകത്ത് കുടുങ്ങിയതിന് പിന്നാലെ മരണപ്പെട്ട ബിജുവിന്റെ മകൻ ക്യാൻസർ ബാധിച്ച് ഒരുവർഷം മുൻപ് മരണപ്പെട്ടതായി ബന്ധുക്കൾ. ഈ ആഘാതത്തിൽ കഴിയുമ്പോഴാണ് കുടുംബത്തെ തേടി വീണ്ടും ദുരന്തമെത്തിയത്.
ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ദമ്പതികളായ ബിജുവും സന്ധ്യയും അപകടത്തിൽ പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുവരേയും പുറത്തെത്തിച്ചെങ്കിലും ബിജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ബിജുവിൻ്റെ മകൾ കോട്ടയത്ത് നേഴ്സിംഗ് വിദ്യാർത്ഥിനിയാണ്.
ബിജുവിന് തടിപ്പണിയായിരുന്നുവെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് ബിജുവിൻ്റെ മകന് ക്യാൻസർ ബാധിക്കുന്നത്. ചികിത്സ നടത്തിയെങ്കിലും ഒരു വർഷം മുമ്പ് മരിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മകളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. മറ്റു വരുമാന മാർഗങ്ങൾ ഒന്നുമില്ല. 15 സെൻ്റ് സ്ഥലമുണ്ടായിരുന്നു. ഇവിടെ വീട് വെച്ച് 10 വർഷത്തോളമായെന്നും റോഡിൻ്റെ പണി വന്നതാണ് പ്രശ്നമായതെന്നും പിതാവ് പറഞ്ഞു.
















