തൃശൂര്‍: എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി പറഞ്ഞു. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്നും ഒരിക്കലും വാക്കുമാറില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിന്‍റെ വികസനം ലക്ഷ്യമിട്ടുള്ള എസ്‍ജി കോഫി ടൈംസ് എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ ആണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഇക്കാര്യത്തിൽ കാണുന്നതെന്നും ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാര്‍ പ്രാര്‍ത്ഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുമ്പ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്നാണ് പറഞ്ഞത്.
മെട്രോ ട്രെയിൻ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നെടുമ്പാശ്ശേരി അങ്കമാലി വരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
















