ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് നാളെ കാണും. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്.
കരൂരിൽ നിന്നും ടി.വി.കെ വാഹനങ്ങളിലാണ് കുടുംബാംഗങ്ങളെ ചെന്നൈക്ക് സമീപം മഹാബലിപുരത്തേക്ക് എത്തിച്ചിരിക്കുന്നത്. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് ഇവർക്കായി 50 മുറികൾ ഒരുക്കിയിട്ടുള്ളത്.
കൂടിക്കാഴ്ച അടച്ചിട്ട മുറികളിൽ വെച്ച് നടത്താനാണ് തീരുമാനം. കുടുംബാംഗങ്ങൾക്ക് താമസിക്കാനായി ഒരുക്കിയ ഓരോ മുറിയിലും വിജയ് നേരിട്ടെത്തി സംസാരിച്ച് അനുശോചനം അറിയിക്കും.
അതേസമയം, അടുത്ത ദിവസം ആചാരപരമായ ചടങ്ങുകൾ ഉള്ളതിനാൽ എല്ലാ കുടുംബങ്ങളും ചെന്നൈയിലേക്കുള്ള യാത്രക്ക് തയ്യാറായിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്.
















