കൊച്ചി: പിഎം ശ്രീ വിവാദത്തിൽ സിപിഐയെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിർപ്പ് ഉയർത്തുന്നതെന്നും മുഖ്യമന്ത്രി കണ്ട് സംസാരിച്ചാൽ സിപിഐയുടെ പ്രശ്നമെല്ലാം അവിടെത്തീരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തർധാര ഇല്ല എല്ലാം രാഷ്ട്രീയമാണ്. കേന്ദ്രവുമായി ചർച്ചചെയ്ത് പലതും നേടിയെടുക്കുമ്പോൾ അന്തർധാര എന്നല്ല പ്രായോഗിക ബുദ്ധി എന്ന് വേണം പറയേണ്ടതെന്നും പ്രായോഗിക ബുദ്ധി ഉപയോഗിച്ച് സർക്കാർ പണം വാങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ രാഷ്ട്രീയത്തിൽ ഇടം കിട്ടാത്തവർക്ക് ഇടം കൊടുക്കുന്ന സ്ഥലമായി ദേവസ്വം ബോർഡ് മാറിയെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. ബോർഡുകളെയെല്ലാം പിരിച്ചുവിടണം. ശബരിമലയുടെ ഭൂമി, സ്വർണ്ണം അടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചാൽ അപഹരിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാകും. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഴിമതിയുടെ ഒരു ശൃംഖല നടക്കുന്നു. ഐഎഎസുകാരെ തലപ്പത്ത് വെച്ചുകൊണ്ടുള്ള പുതിയ സംവിധാനം വരണം. ഇക്കാര്യത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
















