ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഒപ്പം സ്വർണ്ണത്തിന്റെ കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധനയും നടത്തും.
ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് പിടിച്ചെടുത്ത നാനൂറ് ഗ്രാമിലേറെ വരുന്ന സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെഗളൂരുവിലെ ഫ്‌ലാറ്റിലെ സ്വർണവും പരിശോധിക്കും. 176 ഗ്രാമിന്റെ 9 ആഭരണങ്ങളാണ് ഫ്‌ലാറ്റിൽനിന്ന് കണ്ടെടുത്തത്. പോറ്റിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത സ്വർണനാണയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം പോറ്റി സ്മാർട്ട് ക്രിയേഷൻസുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും എസ്ഐടി അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌പോൺസർഷിപ്പ് രേഖകളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ഈ സ്‌പോൺസർഷിപ്പിന്റെ യഥാർത്ഥ ഉറവിടവും സംഘം പരിശോധിക്കും. ഗോവർധന്റെ ശബരിമലയിലെ ഇടപാടുകളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.
ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിച്ചിരുന്നു. പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ്ഐടി പരിശോധിച്ചു. കേരളത്തിൽ മാത്രമല്ല, ബെംഗളൂരുവിലും പോറ്റി കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു.
















