പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 26 ലക്ഷം തട്ടിയ യുവാവ് പിടിയിൽ. ഡൽഹി സ്വദേശി ശിവം ശർമ (25) യാണ് പൊലീസ് പിടിയിലായത്. പിതാവിന്റെ ബിസിനസ്, രണ്ടാം വിവാഹത്തിലുള്ള മകനെ അദ്ദേഹം ഏൽപിച്ചതിന്റെ ദേഷ്യത്തിലാണ് പ്രതി പണം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് കൈക്കലാക്കിയ പ്രതി, അത് ഉപയോഗിച്ച് യുപിഐ ഐഡി തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്. തുടർന്ന്, അക്കൗണ്ടിലെ പണം ഉപയോഗിച്ച് ഓൺലൈനായി സ്വർണനാണയങ്ങൾ വാങ്ങി. സൈബർ കഫേ ഓപ്പറേറ്റർമാർക്ക് 6 ലക്ഷം രൂപ യുപിഐ വഴി കൈമാറിയ പ്രതി, 2 മുതൽ 10% വരെ കമ്മിഷൻ നൽകി പകരം നോട്ടുകൾ വാങ്ങുകയായിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു.
















