കേരളത്തിൽ മൊൻതയുടെ പ്രഭാവം ശക്തമാവുകയാണ്. ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച കാലാവസ്ഥാ വകുപ്പ്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ഒൻപത് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ‘മൊൻത’ ചുഴലിക്കാറ്റായി മാറിയതോടെ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ തീരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ഈ ചുഴലിക്കാറ്റ്, നാളെ വൈകീട്ടോ രാത്രിയോ ആന്ധ്രാപ്രദേശിലെ മച്ചിലപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ഇതിന്റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, കർണാടക തീരങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നു.
കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയേക്കാമെന്ന ആശങ്കയിൽ, ആന്ധ്രാപ്രദേശ് സർക്കാർ നടപടികൾ ഊർജിതമാക്കി, ശ്രീകാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി.
23 ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. കൂടാതെ കാക്കിനട, കോണസീമ, വെസ്റ്റ് ഗോദാവരി ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
















