തെരുവുനായ പ്രശ്നത്തിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളോടെ കടുത്ത അസംതൃപ്തി പ്രകടിപ്പിച് സുപ്രീം കോടതി. ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിൽ ഒഴിച്ച്, മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജകരാകണമെന്ന് കോടതി നിർദ്ദേശിച്ചു. എല്ലാവരോടും നവംബർ മൂന്നിന് ഹാജരാകണമെന്ന് ജസ്റ്റിസ് വിക്രം നാഥ് നിർദ്ദേശം നൽകിയത്. കേരളം ഉൾപ്പെടെ സത്യാവാങ്മൂലം നൽകാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നാണ് നിർദേശം. ഡൽഹിയിൽ തെരുവുനായ പ്രശ്നം കടുത്തപ്പോൾ കോടതി നേരിട്ട് ഉത്തരവിറക്കിയിരുന്നു. അത് വലിയ വിമർശനത്തിന് വഴി ഒരുക്കിയിരുന്നു.
ഓഗസ്റ്റ് 22ന് തെരുവുനായ ശല്യം ഇല്ലാതാക്കാൻ കഴിയുന്ന അനിമൽ ബർത്ത് കൺട്രോൾ നടപ്പിലാക്കാനെടുത്ത നടപടിക്രമങ്ങളെക്കുറിച്ചായിരുന്നു കോടതി സത്യവാങ്മൂലം തേടിയത്. ഇന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ച് സത്യവാങ്മൂലം നൽകാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് ഹാജരാകാൻ നിർദേശം നൽകിയത്. ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മാത്രമാണ് സത്യവാങ്മൂലം നൽകിയത്.
‘‘സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളുടെ കണ്ണിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകർന്നു എന്ന് ചിത്രീകരിക്കപ്പെടുന്നു. ഞങ്ങൾ വാർത്തകളും വായിക്കുന്നുണ്ട്’’ – ജസ്റ്റിസ് വിക്രംനാഥ് പറഞ്ഞു. അതേസമയം, ഡൽഹി സർക്കാർ എന്തുകൊണ്ടാണ് സത്യവാങ്മൂലം സമർപ്പിക്കാത്തതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അർച്ചന പഥക് ഡേവിനോട് ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു. ‘‘എന്തുകൊണ്ടാണ് ഡൽഹി സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാതിരുന്നത്? ചീഫ് സെക്രട്ടറി വിശദീകരണം നൽകണം… അല്ലാത്തപക്ഷം പിഴ ചുമത്തുകയും നിർബന്ധിത നടപടികൾ സ്വീകരിക്കുകയും ചെയ്യും… എല്ലാ സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസുകൾ നൽകിയിരുന്നു… നിങ്ങളുടെ ഉദ്യോഗസ്ഥർ പത്രങ്ങളോ സമൂഹമാധ്യമങ്ങളോ വായിക്കാറില്ലേ? എല്ലാവരും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്… അവർക്ക് അറിവുണ്ടെങ്കിൽ മുന്നോട്ട് വരണം! നവംബർ 3 ന് എല്ലാ ചീഫ് സെക്രട്ടറിമാരും ഹാജരാകണം’’ – ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.
















