കുമരകത്ത് രണ്ടു മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാനുള്ള പിതാവിൻ്റെ രഹസ്യ നീക്കം അധികൃതർ പരാജയപ്പെടുത്തി. 50,000 രൂപയ്ക്ക് കുഞ്ഞിനെ കൈമാറാൻ ശ്രമിച്ച അസം സ്വദേശിയായ പിതാവിനെയും, കുഞ്ഞിനെ വാങ്ങാനെത്തിയ ഉത്തർപ്രദേശ് സ്വദേശി അർമാൻ (31), ഇടനിലക്കാരനായ മോഹ്ദ് ദാനിഷ് ഖാൻ (32) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ കുമ്മനത്താണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. അർമാനും ദാനിഷ് ഖാനും സഹോദരിമാരുടെ ഭർത്താക്കന്മാരാണ്. മൂന്ന് പെൺകുട്ടികളുടെ പിതാവായ അർമാൻ, തനിക്ക് ഒരു ആൺകുഞ്ഞിനെ വേണമെന്ന ആഗ്രഹം ദാനിഷുമായി പങ്കുവെച്ചിരുന്നു.
കുമ്മനത്തെ ഒരു ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന ദാനിഷിന് കുഞ്ഞിന്റെ പിതാവിനെ നേരത്തെ പരിചയമുണ്ടായിരുന്നു. ഈ ബന്ധം മുതലെടുത്താണ് ദാനിഷ് ഇടനിലക്കാരനായി പ്രവർത്തിച്ചത്. പണം നൽകി കുഞ്ഞിനെ സ്വന്തമാക്കാൻ അർമാൻ തയ്യാറാണെന്ന് അറിഞ്ഞതോടെ, കടബാധ്യത തീർക്കാൻ കുഞ്ഞിനെ വിൽക്കാൻ പിതാവ് തീരുമാനിക്കുകയായിരുന്നു. മുൻകൂറായി 1000 രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാൽ, ഈ വിൽപ്പന നീക്കത്തെക്കുറിച്ച് കുഞ്ഞിന്റെ അമ്മ അറിഞ്ഞിരുന്നില്ല. ശനിയാഴ്ചയാണ് ഭർത്താവിൻ്റെ ഈ ആലോചന അമ്മയുടെ ശ്രദ്ധയിൽപ്പെടുന്നത്. അവർ ഈ ആവശ്യത്തെ ശക്തമായി എതിർത്തതോടെ വീട്ടിൽ വഴക്കുണ്ടായി.
വീട്ടിലെ ബഹളം കേട്ട് അന്വേഷിച്ചെത്തിയ സമീപവാസികളായ അസം സ്വദേശികളോടാണ് അമ്മ വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അവർ ജോലി നൽകിയിരുന്ന അൻസിൽ എന്നയാളെ വിവരം ധരിപ്പിച്ചു. ഇദ്ദേഹം ഉടൻ തന്നെ ജനപ്രതിനിധികളെയും പൊലീസിനെയും അറിയിച്ചതോടെയാണ് കുട്ടിയെ രക്ഷിക്കാനുള്ള നീക്കങ്ങൾ സജീവമായത്. വിവരമറിഞ്ഞ പൊലീസ് സംഘം സ്ഥലത്തെത്തി കുഞ്ഞിന്റെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദാനിഷിനെയും അർമാനെയും പൊലീസ് പിടികൂടി. ആൺകുഞ്ഞിനെ ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകുന്നതിനായി അർമാൻ്റെ ഭാര്യയും സ്ഥലത്തെത്തിയിരുന്നു.
ജോലിക്കൊന്നും പോകാതെ ചീട്ടുകളിയും ലോട്ടറിയുമായി കഴിഞ്ഞിരുന്ന ഇയാൾ പലരിൽ നിന്നും കടം വാങ്ങിയിരുന്നു. ഈ കടം വീട്ടാനാണ് ഇയാൾ കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി കുമ്മനം മടക്കണ്ടയിലെ ഒരു വാടകവീട്ടിലാണ് ഇയാളും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ മറ്റു 12 നിർമ്മാണത്തൊഴിലാളികളും ഒപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ തന്നെ കുഞ്ഞിനെ വാങ്ങാനായി അർമാൻ എത്തി. രഹസ്യമായി ഈ ഇടപാട് നടത്താൻ രണ്ട് തവണ ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം പരാജയപ്പെട്ടിരുന്നു. ഇത്തവണ കൂടുതൽ ശ്രദ്ധയോടെയാണ് പ്രതികൾ നീക്കം നടത്തിയത്.
എങ്കിലും, അസം സ്വദേശികളിൽ നിന്ന് വിവരം ലഭിച്ച അൻസിൽ, പഞ്ചായത്തംഗം മുഷ്റ തൽഹത്ത്, മുൻ പഞ്ചായത്തംഗം തൽഹത്ത് അയ്യൻകോയിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി പിതാവിനെ വാടകവീട്ടിൽ നിന്ന് പിടികൂടി. തൊട്ടടുത്ത ബാർബർ ഷോപ്പിൽ നിന്നാണ് ദാനിഷിനെ കസ്റ്റഡിയിലെടുത്തത്. കുമരകം എസ്എച്ച്ഒ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമൂഹിക പശ്ചാത്തലവും വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് അറിയിച്ചു.
















