തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) കേരളത്തിൽ നടപ്പാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ തീരുമാനം തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശ്രദ്ധേയമാവുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കൊണ്ടാണ് ഈ പ്രഖ്യാപനം. ബിഹാറിൽ വിജയകരമായി ഒന്നാം ഘട്ടം പൂർത്തിയാക്കിയതിന് ശേഷമാണ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രണ്ടാം ഘട്ടത്തിൽ എസ്ഐആർ നടപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചത്.
നാളെ മുതൽ നവംബർ 3 വരെയാകും പ്രാഥമിക നടപടിക്രമങ്ങൾ. നവംബർ 4 മുതൽ ഡിസംബർ 12 വരെ വീടുകൾ കയറി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും. ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രഖ്യാപിക്കും. ജനുവരി 8 വരെ കരട് വോട്ടർ പട്ടികയിൽ പരാതിയുണ്ടെങ്കിൽ സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി ഏഴിനാകും പ്രസിദ്ധീകരിക്കുക.
ഈ പരിഷ്കാരത്തിൻ്റെ നടപടിക്രമങ്ങൾ ഇന്നുമുതൽ ആരംഭിക്കും. ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. ബിഎൽഒ ഉൾപ്പെടെയുള്ളവർക്ക് നാളെ മുതൽ പരിശീലനം ആരംഭിക്കും. രാഷ്ട്രീയ പാർട്ടികളുമായി എസ്ഐആർ സംബന്ധിച്ച് സിഇഒമാർ ചർച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാർട്ടികൾ നിർദേശിക്കുന്ന ബൂത്ത് തല ഏജൻറുമാർക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി. എസ്ഐആർ നടപ്പാക്കുന്ന കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വോട്ടർ പട്ടിക ഇന്ന് രാത്രി മുതൽ മരവിപ്പിക്കും.
ബിഹാറിൽ എസ്ഐആറുമായി ബന്ധപ്പെട്ട് ഒരു അപ്പീൽ പോലും ഉണ്ടായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അവകാശപ്പെടുന്നു. കേരളത്തെ കൂടാതെ ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ബംഗാൾ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൻ്റെ ആവശ്യം തള്ളിയപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ മഹാരാഷ്ട്രയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.
















