തീപിടിത്തമെന്ന് വരുത്തിത്തീര്‍ത്ത് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും രണ്ട് സുഹൃത്തുക്കളും പിടിയില്‍. ഡൽഹി തിമർപൂർ ഗാന്ധിവിഹാറിലെ ഫ്‌ളാറ്റിൽ ഒക്ടോബർ ആറിനാണ് രാംകേശ് മീണ (32) എന്ന യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആദ്യം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടമരണമെന്ന് കരുതിയെങ്കിലും, കുടുംബത്തിന്റെ പരാതിയിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. രാംകേശിന്റെ ലിവ്-ഇൻ പങ്കാളി അമൃത ചൗഹാൻ (21), ഇവരുടെ മുൻ കാമുകൻ സുമിത് കശ്യപ്, സന്ദീപ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് കേസിൽ വഴിത്തിരിവുണ്ടായത്. തീപിടിത്തത്തിന് തലേദിവസം മുഖംമറച്ച രണ്ട് പേർ ഫ്‌ളാറ്റിലെത്തുകയും, കുറച്ച് സമയത്തിന് ശേഷം അമൃത ചൗഹാനോടൊപ്പം ഇവർ പുറത്തുപോവുകയും ചെയ്യുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അമൃതയുടെ മൊബൈൽ ടവർ ലൊക്കേഷനും സംഭവസമയത്ത് ഫ്‌ളാറ്റിന് സമീപം സ്ഥിരീകരിച്ചതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ രാംകേശിനെ കൊലപ്പെടുത്തിയതാണെന്ന് അമൃത സമ്മതിച്ചു. രാംകേശ് തന്റെ സ്വകാര്യദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിൽ സൂക്ഷിച്ചിരുന്നതും, അത് നീക്കംചെയ്യാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അമൃത മൊഴി നൽകി.
മേയ് മാസം മുതൽ രാംകേശും അമൃതയും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയശേഷം രാംകേശ് യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചിരുന്നു. ഇത് നീക്കംചെയ്യാൻ രാംകേശ് തയ്യാറാകാതിരുന്നതോടെ അമൃത മുൻ കാമുകനായ സുമിത്തിനെ വിവരമറിയിക്കുകയും ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു. ഒരു എൽപിജി വിതരണകേന്ദ്രത്തിലെ ജീവനക്കാരനായ സുമിത്തും, ഫോറൻസിക് സയൻസ് വിദ്യാർത്ഥിനിയായ അമൃതയും ചേർന്ന് കൃത്യം അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ പദ്ധതിയിട്ടു. ഇതിനായി സുഹൃത്ത് സന്ദീപ് കുമാറിനെയും ഒപ്പം കൂട്ടി.
ഒക്ടോബർ അഞ്ചിന് രാത്രി ഫ്‌ളാറ്റിലെത്തിയ സുമിതും സന്ദീപും ചേർന്ന് രാംകേശിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കത്തിക്കുന്നതിനായി എണ്ണ, നെയ്യ്, വൈൻ എന്നിവ ഒഴിച്ചു. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ട് മുറിയിൽ ഗ്യാസ് നിറഞ്ഞപ്പോൾ ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയ ശേഷം വാതിൽ പൂട്ടി പ്രതികൾ രക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വലിയ തീപിടിത്തമുണ്ടായത്. ഫ്‌ളാറ്റിൽനിന്ന് മടങ്ങുന്നതിന് മുൻപ് രാംകേശിന്റെ രണ്ട് ലാപ്‌ടോപ്പുകളും ഹാർഡ് ഡിസ്‌കും പ്രതികൾ കൈക്കലാക്കിയിരുന്നു. ഇവ പോലീസ് പ്രതികളിൽനിന്ന് കണ്ടെടുത്തു.
















