ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി.) കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. 14 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.
കൂടുതൽ കേസുകളിൽ പോറ്റിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷ എസ്.ഐ.ടി. ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. ദ്വാരപാലക പാളികളിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് നിലവിൽ ഇയാൾ കസ്റ്റഡിയിലുള്ളത്. ഇതിനുപുറമെ, കട്ടിള പാളികളിലെ സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട കേസിലും പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്.
മുരാരി ബാബുവിനെ രണ്ട് കേസുകളിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. സ്വർണപാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യൽ.
നേരത്തെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും കവർച്ച ചെയ്ത സ്വർണത്തിന് തത്തുല്യമായ സ്വർണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
















