എറണാകുളം നിയോജകമണ്ഡലത്തിലെ വടുതലയെയും പേരണ്ടൂരിനെയും ബന്ധിപ്പിക്കുന്നതിനായി പേരണ്ടൂർ കനാലിന് കുറുകെ പാലം നിർമ്മിക്കുന്ന പദ്ധതി യഥാർഥ്യത്തിലേക്ക് അടുക്കുകയാണെന്ന് ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു. പ്രവൃത്തിയുടെ ഭാഗമായി പേരണ്ടൂർ ഭാഗത്ത് 13.5 ഏക്കർ ഭൂമിയും വടുതല ഭാഗത്ത് 10.56 ഏക്കർ ഭൂമിയും ഏറ്റെടുത്തു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ മൊത്തം നിർമ്മാണ ചെലവ് 34 കോടി രൂപയാണ്.
പച്ചാളം വടുതല പ്രദേശങ്ങളെ പേരണ്ടൂരുമായി ബന്ധിപ്പിക്കുന്നതിനുള്ള എളുപ്പമാർഗ്ഗമായി മാറും ഈ പാലം, 2011-ൽ പാലം നിർമാണത്തിന് സ്ഥലമെറ്റെടുക്കാൻ തത്വത്തിൽ അംഗീകാരമായെങ്കിലും പദ്ധതി പല പ്രശ്നങ്ങൾ കാരണം നീണ്ടു പോവുകയായിരുന്നു. പിന്നീട് 2019 മുതൽ ടി.ജെ വിനോദ് എം.എൽ.എ നടത്തിയ ക്രിയാത്മകമായ ഇടപെടലുകളാണ് തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള തടസങ്ങൾ നീക്കി പദ്ധതിയെ ഈ ഘട്ടത്തിലേക്ക് എത്തിക്കാൻ സാധിച്ചതെന്നും എറണാകുളം നഗരത്തിലേ ദിനംപ്രതി വർധിച്ചു വരുന്ന ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന് വലിയ സഹായമാകും ഈ പാലമെന്നും പ്രാദേശവാസികൾ അഭിപ്രായപ്പെട്ടു.
മത്സര സ്വഭാത്തോടെ ക്ഷണിച്ച ടെൻഡറിൽ 5 കമ്പനികൾ പങ്കെടുത്തത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജി.എം എഞ്ചിനീയഴ്‌സ് & കോൺട്രാക്ട്ടേഴ്‌സ് എന്ന സ്ഥാപനത്തിനാണ് കരാർ ലഭിച്ചത്. കരാറുകാരൻ പൊതുമരാമത്ത് പാലം വിഭാഗവുമായി കരാർ ഒപ്പുവച്ച് സൈറ്റ് ഏറ്റു വാങ്ങുമെന്നും ഉടൻ തന്നെ പാലം നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നും ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു.
















