വീണ്ടും മഴക്കാലത്തിന്റെ രൗദ്രതയില്‍ സംസ്ഥാനത്താകെ ദുരന്തങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി വരികയാണ്. മഴ കനക്കുന്നതോടെ ഡാമുകളിലെ വെള്ളത്തിന്റെ അളവ് വര്‍ധിക്കും. ഒപ്പം ജലാശയങ്ങളിലെയും. ഡാമുകള്‍ നിര്‍ദ്ദിഷ്ട അളവിനു മുകളില്‍ വെള്ളം കെട്ടി നിര്‍ത്താനാവാത്ത സ്ഥിതിയുണ്ടാകുമ്പോള്‍ ഷട്ടറുകള്‍ നിയന്ത്രിതമായി തുറക്കും. ജലാശയങ്ങളില്‍ ഇതോടെ വെള്ളം ഉയരും. ഇത് വെള്ളപ്പൊക്കത്തിനു കാരണമായേക്കും. നിലവില്‍ പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ട സമയമാണ്. ഭയമല്ല, ജാഗ്രത കൂടുതല്‍ വേണ്ട സമയം കൂടിയാണ്. ജില്ലാ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍, സന്നദ്ധ സംഘടനകളുടെ, പോലീസ്, ഫര്‍ഫോഴ്‌സ്, ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകള്‍ എന്നിവയും കൃത്യമായി പാലിക്കേണ്ടതാണ്.
വെള്ളം കയറുന്ന ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേഗത്തില്‍ മാറണം. സ്വത്തിനും, വസ്തുവിനും മുകളിലാണ് ജീവന്റെ വിലയെന്ന് തിരിച്ചറിയണം. ദുരന്തമുഖത്ത് നിസ്സഹായരായി നില്‍ക്കുന്നവരെ സഹായിക്കുകയാണ് മനുഷ്യത്വം. അത് എല്ലാവരും ചെയ്യേണ്ട ഘട്ടം കൂടിയാണ്. എല്ലാവരും മഴയുടെ തീവ്രതയും, കാറ്റിന്റെ ശക്തിയും, വെള്ളക്കെട്ടിന്റെ രൂക്ഷതയുമെല്ലാം മുന്‍കൂട്ടി മനസ്സിലാക്കി ഉചിതമായി പെരുമാറണം. മഴ മുന്നറിയിപ്പ് മണിക്കൂറില്‍ മാറിക്കൊണ്ടിരിക്കം. അത് കൃത്യമായി മനസ്സിലാക്കി ഇടപെടലുകള്‍ നടത്തണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ വേഗത്തില്‍ മാറ്റി പാര്‍പ്പിക്കണം. വെള്ളം കൂടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നേരത്തെ നല്‍കണം. മഴ ശക്തമായി നിര്‍ത്താതെ പെയ്യുന്ന ഇടങ്ങളിലലും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കണം.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മഴ ശക്തമായതോടെ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശക്തമായ മഴയില്‍ സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ കൈരളി ന്യൂസ് ക്യാമറാമാന്‍ ജയേഷിന് പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്ന് അത്ഭുതകരമായാണ് ജയേഷ് രക്ഷപ്പെട്ടത്. കനത്ത മഴയില്‍ ശബരിമല സ്വാമി അയ്യപ്പന്‍ റോഡില്‍ വന്‍ നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതോടെ വേഗം തൊഴുത് ഇറങ്ങാന്‍ ഭക്തര്‍ക്ക് നിര്‍ദേശം നല്‍കി. നെല്ലിയാമ്പതി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജയന്തി എന്ന സ്ത്രീയാണ് മരിച്ചത്.
സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്. കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇതോടെ കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
നദിയില്‍ ഇറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് നാലടിയായി ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 2344.56 അടിയിലേക്ക് എത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 2339.62 അടിയായിരുന്നു. കോട്ടയത്തും ആലപ്പുഴയിലും ഇപ്പോഴും ശക്തമായ മഴയാണ് പെയ്യുന്നത്. പമ്പയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നുണ്ട്. പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ വില്ലേജുകള്‍ പൂര്‍ണമായും വെള്ളത്തിലാണ്. കുട്ടനാട്ടിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഈരാറ്റുപേട്ട-പാലാ റൂട്ടില്‍ വീണ്ടും വെള്ളം കയറി. കോട്ടയം-കുമരകം പാതയിലും ഗതാഗതം നിലച്ചു.
















