തിരുവനന്തപുരം – രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം നാളെ ( ശനി) കർണ്ണാടകയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. ഈ വേദിയിൽ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമെന്ന പ്രത്യേകത കൂടി കേരള – കർണ്ണാടക പോരാട്ടത്തിനുണ്ട്. ഈ സീസണിൽ കേരളത്തിൻ്റെ മൂന്നാം മത്സരമാണ് ഇത്. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയ്ക്കും രണ്ടാം മത്സരത്തിൽ പഞ്ചാബിനുമെതിരെ കേരളം ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു. അതിനാൽ കർണ്ണാടകയ്ക്കെതിരെ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് കേരളം കളിക്കാനിറങ്ങുക.രണ്ട് മത്സരങ്ങളിൽ നിന്ന് നിലവിൽ രണ്ട് പോയിൻ്റ് മാത്രമാണ് കേരളത്തിനുള്ളത്.
കർണ്ണാടകയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ സൽമാൻ നിസാറിനെയും പഞ്ചാബിനെതിരെ ഇന്നിങ്സ് ഓപ്പൺ ചെയ്ത വത്സൽ ഗോവിന്ദിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയൻ പര്യടനത്തിലായതിനാൽ സഞ്ജു സാംസനും നിലവിൽ ടീമിനൊപ്പമില്ല. പകരക്കാരായി കൃഷ്ണപ്രസാദ്, വൈശാഖ് ചന്ദ്രൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ ഇന്ത്യൻ താരം മായങ്ക് അഗർവാളിൻ്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കർണ്ണാടക ടീം ശക്തമാണ്. കരുൺ നായർ, അഭിനവ് മനോഹർ, ശ്രേയസ് ഗോപാൽ, തുടങ്ങിയ കരുത്തരടങ്ങിയതാണ് കർണ്ണാടക ടീം. കഴിഞ്ഞ മത്സരത്തിൽ കരുൺ നായർ പുറത്താകാതെ 174 റൺസ് നേടിയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റാണ് കർണ്ണാടകയ്ക്കുള്ളത്.
kerala-against-karnataka-in-ranji-trophy
















