സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി അംബേദ്ക്കർ പ്രതിമയ്ക്ക് ഹാരമണിയിക്കാനായി ക്രെയിനിൽ കയറിയതാണ് ബിജെപി എംപി ഗണേഷ് സിങ്. ക്രെയിനിന് പെട്ടെന്നൊരു കുലക്കമുണ്ടായത് എംപിയെ ചൊടിപ്പിച്ചു. പിന്നാലെ ദേഷ്യത്തിൽ മുൻസിപ്പൽ ക്രെയിൻ ഓപ്പറേറ്ററുടെ മുഖത്ത് എംപി അടിക്കുകയാണ് ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ്.
പട്ടേലിന്റെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ‘റൺ ഫോർ യൂണിറ്റി’ പരിപാടിയിലാണ് സംഭവമുണ്ടായത്. നഗരത്തിലെ ഷെമ്‌റിയ ചൗക്കിലാണ് അംബേദ്ക്കൽ പ്രതിമ സ്ഥിതിചെയ്യുന്നത്. ഹാരമണിയിക്കാൻ ക്രെയിനിൽ കയറിയ എംപിയുമായി മെഷീൻ പതിയെ മുകളിലേക്ക് ഉയരുമ്പോൾ പെട്ടെന്നൊരു കുലക്കമുണ്ടാവുകയും പ്രവർത്തനരഹിതമാവുകയുമാണ് ഉണ്ടായത്. ഇതോടെ കടുത്ത ദേഷ്യത്തിൽ ക്രെയിൻ ഓപ്പറേറ്ററെ എംപി അടുത്തേക്ക് വിളിച്ച ശേഷമാണ് ജനക്കൂട്ടത്തിന് മുന്നിൽ വച്ച് അടിച്ചത്.
സാങ്കേതികമായി ഉണ്ടായ തകരാറാണ് മെഷീൻ പണിമുടക്കാൻ കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ക്രെയിനുള്ളിൽ കുടുങ്ങിയ എംപിയെ സഹായിക്കാനെത്തിയ പാവപ്പെട്ട ഒരു തൊഴിലാളിയെ എംപി അടിച്ചെന്ന വിമർശനമാണ് പ്രതിപക്ഷമായ കോൺഗ്രസ് ഉയർത്തുന്നത് ഇതിന്റെ വീഡിയോ അവർ എക്‌സിൽ പങ്കുവച്ചിട്ടുമുണ്ട്.
STORY HIGHLIGHT: video of BJP MP slams crane operator in Madhya Pradesh goes Viral
















