പശ്ചിമ ബംഗാൾ: സ്ത്രീവിരുദ്ധ പരാമർശം നടത്തി വിവാദത്തിലായി പശ്ചിമ ബംഗാൾ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ലാൽതു ഹാൽദാർ. ആൺകുട്ടികൾ തെറ്റ് ചെയ്യും. അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്, മദ്യപിക്കുന്ന സ്ത്രീകള്‍ കാരണം സമൂഹം നാശത്തിലേക്കാണ് പോകുന്നത് എന്നാണ് അദ്ദേഹം നടത്തിയ പരാമർശം.
റാണാഘട്ടിലെ ജഗധാത്രി പൂജയുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് ഹാൽദാറിന്‍റെ വിവാദ പ്രസ്താവന. ഈ യോഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: കഴിഞ്ഞ വർഷത്തെ കാളിപൂജ ഘോഷയാത്രയ്ക്കിടെ യുവതികൾ മദ്യപിക്കുന്നത് കണ്ടപ്പോൾ തനിക്ക് നാണക്കേട് തോന്നിയെന്ന് ഹാല്‍ദാര്‍ പറഞ്ഞു. ‘ആൺകുട്ടികൾ തെറ്റ് ചെയ്യും. അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്. എന്നാൽ ഇപ്പോൾ സ്ത്രീകളാണ് മദ്യപിച്ച് അഴിഞ്ഞാടുന്നത്. അത് സമൂഹത്തിന് ഹാനികരമാണ്. വീട്ടിലെ സ്ത്രീകൾ ഇങ്ങനെയായാൽ സമൂഹം തകരും,’ ഹല്‍ദാര്‍ പറഞ്ഞു.
പ്രസംഗത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയര്‍ന്നത്. ഹാല്‍ദാറിന്‍റെ പ്രസ്താവന സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്ന് വിമര്‍ശിച്ച് നിരവധി വനിതാ സംഘടനകളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. പൊതുസ്ഥലത്ത് ആര് പ്രശ്നമുണ്ടാക്കിയാലും നടപടിയെടുക്കണമെന്നും, അതിൽ സ്ത്രീ-പുരുഷ വ്യത്യാസം കാണേണ്ടതില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയർന്നു. വിഷയത്തിൽ ഇതുവരെ പോലീസ് ഉദ്യോഗസ്ഥനെതിരെ ഔദ്യോഗികമായി നടപയൊന്നും സ്വീകരിച്ചിട്ടില്ല.
















