തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ കച്ചമുറുക്കി കോണ്‍ഗ്രസ്. കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാര്‍ എന്നിവർ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കവടിയാര്‍ വാര്‍ഡില്‍നിന്നാണ് ശബരിനാഥന്‍ മല്‍സരിക്കുക. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മുഖ്യപ്രതിപക്ഷമായ ബിജെപിക്കും പിന്നിലാണ് കോണ്‍ഗ്രസ്. പ്രകടനം മെച്ചപ്പെടുത്താന്‍ പ്രധാന മുഖങ്ങളെ മല്‍സരത്തിനിറക്കാന്‍ നീക്കം. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ മത്സരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്‍റെ നിലമെച്ചപ്പെടുത്തുകയാണ് ശബരിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
വീണ എസ് നായരെ വഴുതക്കാട് ഡിവിഷനില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. എം എസ് അനില്‍ കുമാറിനെ കഴക്കൂട്ടത്തും രംഗത്തിറക്കും. 36 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഡിസിസി നേതൃത്വം തയ്യാറാക്കി കഴിഞ്ഞു. പരമാവധി യുവാക്കള്‍ക്ക് സീറ്റ് നല്‍കിയാവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.
അതേസമയം കെ മുരളീധരനാവും തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക. തിങ്കളാഴ്ചയാണ് കെ മുരളീധരന്‍ നയിക്കുന്ന വാഹനപ്രചാരണ ജാഥ. മുഴുവന്‍ വാര്‍ഡുകളിലൂടെയും കടന്നുപോകുന്ന ജാഥയില്‍ എല്ലായിടത്തും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും.
100 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 51 സീറ്റുകളാണ് എല്‍ഡിഎഫിനുള്ളത്. ബിജെപിക്ക് 34 അംഗങ്ങള്‍. 10 ഇടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചത്. ഇതില്‍ എട്ടെണ്ണമാണ് കോണ്‍ഗ്രസിന്‍റെ സീറ്റുകള്‍. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പില്‍ 51 വനിതാ സംവരണ വാർഡുകളാണ് കോർപറേഷനിലുള്ളത്. അഞ്ച് വാർഡുകൾ പട്ടികജാതി സ്ത്രീ സംവരണവും നാല് വാർഡുകൾ പട്ടികജാതി സംവരണവുമാണ്.
പിതാവ് ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്നാണ് ശബരിനാഥന്‍ രാഷ്ട്രീയത്തിലെത്തുന്നത്. 2015ലെ ഉപതിരഞ്ഞെടുപ്പിൽ അരുവിക്കര നിയോജകമണ്ഡലത്തിൽ എം. വിജയകുമാറിനെ 10,128 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016ലും വിജയം ആവർത്തിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം നിലവില്‍ ജനറൽ സെക്രട്ടറിയാണ്.
















