ഹൈദരാബാദ് തെലങ്കാനയിൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഹൈദരാബാദ്-ബിജാപുര്‍ ഹൈവേയില്‍ രംഗറെഡ്ഡി ജില്ലയിലെ മിര്‍ജഗുഡയില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. വിക്രാബാദില്‍നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്സിൽ 70-ഓളം യാത്രക്കാരുണ്ടായിരുന്നു. മരിച്ചവരിൽ പത്ത് സ്ത്രീകളും പത്തുമാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും നിര്‍മാണസാമഗ്രികള്‍ കൊണ്ടുപോവുകയായിരുന്ന ലോറിയും തമ്മിൽ ആയിരുന്നു അപകടം ഉണ്ടായത്.
കുട്ടിയിടിച്ചതിന് പിന്നാലെ ലോറിയും ലോറിയിലുണ്ടായിരുന്ന വസ്തുക്കളും ബസ്സിലെ യാത്രക്കാരുടെ മുകളിൽ വീഴുകയായിരുന്നു. ഇതാണ് 20 ഓളം പേര് മരിക്കാൻ ഇടയാക്കിയത്. അപകടത്തിൽ രണ്ട് വാഹനത്തിലെയും ഡ്രൈവർമാർ മരിച്ചു കൂടാതെ ഒട്ടേറെപേര്‍ക്ക് പരിക്കും പറ്റിയിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.
പരിക്കേറ്റവരുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. വിവിധ മന്ത്രിമാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുലക്ഷം രൂപ വീതം സാമ്പത്തികസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
















