കേരള സർവകലാശാല സസ്പെൻഷൻ വിവാദത്തിൽ ഗവർണർക്ക് റിപ്പോർട്ട് കൈമാറി വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ. സിൻഡിക്കേറ്റ് യോഗത്തിൽ ഉണ്ടായ നടപടികൾ നേരിട്ടുകണ്ടാണ് അറിയിച്ചത്. രജിസ്ട്രാർക്കെതിരെയുള്ള അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത് ചട്ടവിരുദ്ധമെന്നാണ് വി.സിയുടെ നിലപാട്.
സസ്പെൻഷനിലായ രജിസ്ട്രാർ അനിൽകുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകാനും വി.സിയുടെ നീക്കമുണ്ട്. വിദ്യാർഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയ്ക്കെടുത്തത് രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ മാത്രമായിരുന്നു. സസ്‌പെൻഷൻ പിൻവലിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതോടെ വിസി മോഹനൻ കുന്നുമ്മൽ ഇറങ്ങിപോവുകയും ചെയ്തിരുന്നു.
സിൻഡിക്കേറ്റിൽ മൂന്ന് പേര് ഒഴികെ 19 പേരും രജിസ്ട്രാറുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന നിലപാട് എടുത്തു. സിൻഡിക്കേറ്റ് ഭൂരിഭാഗം ഒരേ നിലപാട് സ്വീകരിച്ചതോടെ ഗത്യന്തരമില്ലാതെ വൈസ് ചാൻസിലർ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങി പോവുകയായിരുന്നു. രജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ കാര്യം ചാൻസിലർ കൂടിയായ ഗവർണർക്ക് വിടാനും വിസി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. വിസിയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സിൻഡിക്കേറ്റ് തീരുമാനിച്ചിരിക്കുന്നത്.
















