പേരാമ്പ്ര സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.ക്ക്. മർദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കറുടെ ഇടപെടൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. ലോക്സഭാ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി. നൽകിയ പരാതിയിലാണ് ഇടപെടൽ. പരാതി പ്രിവിലേജ് കമ്മിറ്റി ഫയലിൽ സ്വീകരിച്ചു.
പേരാമ്പ്രയില്‍ പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ലോക്‌സഭാ സ്പീക്കര്‍ക്കും പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് എംപി പരാതി നല്‍കിയത്. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസുകാര്‍ മര്‍ദിച്ചതെന്നും റൂറല്‍ എസ്പി ഇക്കാര്യം സമ്മതിച്ച സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. റൂറല്‍ എസ്പി കെ.ഇ. ബൈജുവിനെതിരേയും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു.
പേരാമ്പ്രയില്‍ ഒരു പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു. അതിലേക്കാണ് താന്‍ പോയത്. അവിടെ ക്രമസമാധാന പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍, പോലീസ് ഇടപെട്ട് വഷളാക്കി. പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവര്‍ സംഭവസമയത്ത് അവിടെയുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും എംപി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Story Highlights : Lok Sabha Speaker seeks report state govt on Shafi Parambil attack incident
















