ബിഹാർ നിയമസഭാ വോട്ടെടുപ്പിൻ്റെ ആദ്യഘട്ടം മറ്റാന്നാൾ നടക്കാനിരിക്കെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു.
വോട്ടർപട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്നും കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പ് അടുത്തിരിക്കെ കോടതിയുടെ നിർദേശം നിർണായകമാവും.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. കേസിലെ നിയമ പ്രശ്നങ്ങളിൽ ആയിരിക്കും ഇന്ന് പ്രധാനമായും വാദം കേൾക്കുക. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഡിഎംകെയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
















