ദമ്മാം: കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികളെ പ്രതിപക്ഷം ഭയക്കുന്നതിന്റെ തെളിവാണ് അതിദാരിദ്ര്യനിർമ്മാർജ്ജന പ്രഖ്യാപനത്തിനെതിരെയുള്ള അവരുടെ പ്രസ്താവനകളെന്ന് മുഹമ്മദ് മൊഹിസിൻ എം.എൽ.എ പറഞ്ഞു.
ദമ്മാമിൽ സന്ദർശനത്തിനെത്തിയപ്പോൾ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നൽകിയ സ്വീകരണയോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലുവർഷമായി കേരള സർക്കാറിന്റെ വിവിധ വകുപ്പുകളും, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ആശാവർക്കർമാർ അടക്കമുള്ള വിവിധ സന്നദ്ധപ്രവർത്തകരും ഒത്തുചേർന്നു നടത്തി പൂർത്തിയാക്കിയ ഒരു വലിയൊരു പ്രൊജക്റ്റാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി. പ്രതിപക്ഷം ഭരിയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആ പദ്ധതിയിൽ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. എന്നിട്ടു പോലും, പ്രതിപക്ഷം ഇപ്പോൾ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ പദ്ധതിയെ തള്ളിപ്പറയുന്നത് അടുത്ത തെരഞ്ഞെടുപ്പിൽ ‘അധികാരം കിട്ടില്ല’ എന്ന ഭയവും, രാഷ്ട്രീയ പാപ്പരത്തവും കൊണ്ടാണ് എന്ന് അദ്ദേഹം ആരോപിച്ചു.

സമൂഹത്തിലെ ഏറ്റവും നിരാലംബരായ അതിദരിദ്രരായ മനുഷ്യരെയും നെഞ്ചോട് ചേർക്കണമെന്നു തീരുമാനിച്ചു അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി നടപ്പാക്കിയത് സർക്കാരിന്റെ ജനങ്ങളോടുള്ള അർപ്പണബോധത്തിന്റെ തെളിവാണ്.
ഒരിയ്ക്കലും നടക്കില്ല എന്ന് കഴിഞ്ഞ യുഡിഎഫ് സർക്കാർ എഴുതിത്തള്ളിയ ഗെയിൽ ഗ്യാസ് ലൈൻ പദ്ധതി, ദേശീയപാത വികസനം തുടങ്ങിയ ഒട്ടേറെ പദ്ധതികൾ പൂർത്തിയാക്കിയതും, അവർ കുടിശ്ശികയാക്കി ഇട്ടിരുന്ന ക്ഷേമപെൻഷനുകൾ മുഴുവൻ വർധിപ്പിച്ചതും, കൊടുത്തു തീർത്തതും ഇടതുപക്ഷ സർക്കാരാണ് എന്ന് മറക്കരുതെന്നും മുഹമ്മദ് മൊഹിസിൻ പറഞ്ഞു.
ദമ്മാം റോസ് ആഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. നവയുഗം ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം എന്നിവർ സംസാരിച്ചു. യോഗത്തിന് സജീഷ് പട്ടാഴി സ്വാഗതവും, സാജൻ കണിയാപുരം നന്ദിയും പറഞ്ഞു.
നവയുഗം നവംബർ 21ന് ദമ്മാം നടത്തുന്ന മെഗാഷോ ആയ “റിഥം – ട്യൂൺസ് ഓഫ് ഇന്ത്യ” പ്രോഗ്രാമിന്റെ പോസ്റ്റർ മുഹമ്മദ് മൊഹിസിൻ, പ്രോഗ്രാം ചെയർമാൻ ബിജു വർക്കിയ്ക്ക് നൽകി പ്രകാശനം ചെയ്തു.
നവയുഗം കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, ഗോപകുമാർ, പ്രിജി കൊല്ലം, ശ്രീകുമാർ വെള്ളല്ലൂർ, മണിക്കുട്ടൻ, ജാബിർ, റിയാസ്, ജോസ് കടമ്പനാട്, സാബു, മുഹമ്മദ് ഷിബു, രഞ്ജിത, പ്രവീൺ, ഷീബ സാജൻ, വിനീഷ്, റഷീദ് പുനലൂർ, ഹുസൈൻ നിലമേൽ, ഉണ്ണി പൂച്ചെടിയൽ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
















