കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ പോക്കുണ്ടിന് സമീപം ഇന്നലെ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ സംഭവം അമ്മ എറിഞ്ഞു കൊന്നതാണെന്ന് സൂചന. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിനു സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിൽ ടി.കെ. ജാബിറിന്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് ഇന്നലെ രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോടു ചേർന്നുള്ള കിണറ്റിൽ വീണു മരിച്ചത്.
കുളിപ്പിക്കുന്നതിനിടയിൽ കൈയിൽ നിന്ന് അറിയാതെ കിണറ്റിൽ വീണ് എന്നാണ് അമ്മ മുബഷിറ പോലീസിനോട് പറഞ്ഞത്. എന്നാൽ ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുട്ടി കൈതട്ടി വീണെന്നത് പറഞ്ഞതിൽ ഇന്നലെ തന്നെ സംശയം ഉണ്ടായിരുന്നു. പക്ഷെ മുബഷിറ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തിൽ കിണറ്റിൽ വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞത് സംശയം ഇല്ലാതാകാൻ ഒരു കാരണം ആവുകയായിരുന്നു. കിണർ ഗ്രിൽ കൊണ്ട് അടച്ചിരുന്നുവെങ്കിലും കുളിമുറിയോടു ചേർന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി കിണറ്റിൽ വീണത്.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപ്രതിയിലും തുടർന്നു പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് തന്നെ പൊലീസ് മുബഷിറയെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെയും പൊലീസ് ചോദ്യം ചെയ്യൽ തുടർന്നതോടെയാണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞതാണെന്ന സൂചന ലഭിച്ചത്. മുബഷിറ നിലവിൽ പൊലീസ് കസ്റ്റഡിയിൽ വീട്ടിലാണ്. കൂടുതൽ കാര്യങ്ങൾ വൈകിട്ടോടെയെ പറയാൻ സാധിക്കൂ എന്ന് ഡിവൈഎസ്പി പറഞ്ഞു. കുട്ടിയുടെ പിതാവ് ജാബിർ കുടക് കുശാൽ നഗറിൽ വ്യാപാരിയാണ്. സഹോദരങ്ങൾ: സഫ, അൽത്താഫ്, അമൻ.
















