വിവാഹ ചടങ്ങിനായി വാങ്ങിയ അരിയിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതിയിൽ റോസ് ബ്രാൻഡ് ബിരിയാണി റൈസ് ബ്രാൻഡ് അംബാസിഡറായ നടൻ ദുൽഖർ സൽമാനോട് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്. ഡിസംബർ 3ന് ഹാജരാകാനാണ് കോടതിയുടെ ഉത്തരവ്.
വിവാഹ ചടങ്ങിനായി വാങ്ങിയ 50 കിലോ ഗ്രാം ഭാരമുള്ള റോസ് ബ്രാൻഡ് ബിരിയാണി അരിയുടെ ചാക്കിൽ അരി പാക്ക് ചെയ്ത തീയതിയോ അതിന്റെ കാലാവധി കഴിയുന്ന തീയതിയോ ഇല്ലെന്ന് ആരോപിച്ചായിരുന്നു പത്തനംതിട്ടയിൽ നിന്നുള്ള കാറ്ററിംഗ് ജീവനക്കാരനായ പി.എൻ ജയരാജൻ കോടതിയിൽ പരാതി നൽകിയത്. ഈ അരി കൊണ്ട് ഉണ്ടാക്കിയ ബിരിയാണി കഴിച്ച അതിഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി ജയരാജൻ പരാതിയിൽ പറയുന്നു.
റോസ് ബ്രാൻഡ് ബിരിയാണി റൈസിന്റെ മാനേജിംഗ് ഡയറക്ടർ, അരി വാങ്ങിയ പത്തനംതിട്ടയിലെ മലബാർ ബിരിയാണി ആൻഡ് സ്‌പൈസസിന്റെ മാനേജർ, ദുൽഖർ സൽമാൻ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. നൽകിയിരിക്കുന്ന തീയതിയിൽ മൂന്ന് പേരോടും നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ അഭിനയിച്ച ബ്രാൻഡിന്റെ പരസ്യം കണ്ടാണ് താൻ അരി വാങ്ങിയതെന്ന് ഹർജിക്കാരൻ അവകാശപെടുന്നത്.
സംഭവം തന്റെ കാറ്ററിംഗ് ബിസിനസിന്റെ വിശ്വാസ്യതയെ തകർത്തുവെന്നും ഇത് നിരവധി വിവാഹ ബുക്കിംഗുകൾ റദ്ദാക്കാൻ കാരണമായെന്നും അദ്ദേഹം ആരോപിച്ചു. പ്രതികളിൽ നിന്ന് 10,250 രൂപ, അരിയുടെ വില, കോടതി ചെലവുകൾ എന്നിവയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപ കൂടി നഷ്ടപരിഹാരമായി ഈടാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
















