തദ്ദേശതിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ജില്ലാകളക്ടർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ നിർദ്ദേശം നൽകി. ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.രത്തൻ. യു.ഖേൽക്കറുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ ഓൺലൈൻ യോഗത്തിലാണ് കമ്മീഷണറുടെ നിർദ്ദേശം.
തദ്ദേശപൊതുതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവുമുണ്ടാകാത്ത രീതിയിൽ വേണം വോട്ടർപട്ടിക തീവ്രപരിഷ്ക്കരണ പ്രവർത്തനങ്ങൾ നടത്താനെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ജില്ലാകളക്ടർമാരോട് ആവശ്യപ്പെട്ടു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട വിഭാഗം ജീവനക്കാരെ ഒഴിവാക്കി , മറ്റ് ജീവനക്കാരെ ജില്ലാകളക്ടർമാർക്ക് ബി.എൽ.ഒ മാരായി നിയമിക്കുന്നതിന് തടസ്സമൊന്നുമില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ യോഗത്തിൽ പറഞ്ഞു.
രണ്ട് ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയാണ് വോട്ടർപട്ടിക തയ്യാറാക്കലും, തിരഞ്ഞെടുപ്പ് നടത്തിപ്പും. അവ രണ്ടും തടസ്സമില്ലാതെ സുഗമമായി നടത്തേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു.
തദ്ദേശതിരഞ്ഞെടുപ്പും തീവ്ര വോട്ടർപട്ടിക പരിശോധനയും തടസ്സം കൂടാതെ നടത്താനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാതലത്തിൽ സ്വീകരിക്കുമെന്ന് കളക്ടർമാർ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ പതിന്നാല് ജില്ലകളിലെയും കളക്ടർമാർ പങ്കെടുത്തു.
















