ഫുട്ബോൾ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രാൻഡ് അംബാസിഡറാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ മലയാളികൾ പിടിയിൽ. റൊണാൾഡോയുടെ മാനേജർ ചമഞ്ഞ് ആയിരുന്നു തട്ടിപ്പ് നടത്തിയത്. തുർക്കി കമ്പനിയിൽ നിന്ന് ഏകദേശം 1,35,62,500 രൂപ ഇവർ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ തിരുവനന്തപുരം വെഞ്ഞാറമ്മൂട് വലിയകട്ടക്കലിലെ ഹമീം മുഹമ്മദ് ഷാഫി, കണ്ണൂർ കടമ്പൂരിലെ അവിക്കൽ സുധീഷ് എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കോടതി നിർദ്ദേശപ്രകാരം ആയിരുന്നു കേസെടുത്തത്. വഞ്ചിക്കപ്പെട്ട കമ്പനിയുടെ പാർട്‌ണറുടെ നിർദേശപ്രകാരം പണം കൈമാറിയ അന്നൂരിലെ പ്രകാശ് രാമനാഥിന്റെ പരാതിയിലാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.
2017-18 ലാണ് സംഭവം നടന്നത്. റൊണാൾഡോയുടെ മാനേജർ എന്ന പേരിൽ വ്യാജ കത്തുകൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. തുർക്കി ആസ്ഥാനമായ മെറ്റാഗ് എന്ന നിർമാണക്കമ്പനിക്ക് ദോഹയിൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടുണ്ടായിരുന്നു. ഇതിന്റെ പ്രചാരണത്തിന് ബ്രാൻഡ് അംബാസഡറായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏർപ്പാടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ ഇവരെ സമീപിക്കുന്നത്. നിരവധി ചർച്ചകൾക്കൊടുവിലാണ് ഇവരുടെ സേവനത്തിനുള്ള വ്യവസ്ഥകൾ അഗീകരിച്ചാണ് പണം നൽകിയത്. പയ്യന്നൂരിലെ ഹോട്ടലിൽവെച്ച് കൈമാറിയ രണ്ടുലക്ഷം രൂപയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽനിന്നും 1,35,62,500 രൂപ കൈപ്പറ്റിയെന്നാണ് പരാതിക്കാരൻ പറയുന്നത്.
















