ദുബൈ: ആഗോള തലത്തിൽ മാനവിക സേവനങ്ങളുടെ മുന്നണിയിൽ നിൽക്കുന്ന യുഎഇ ഇതുവരെ 370 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള സഹായങ്ങൾ ലോക രാഷ്ട്രങ്ങൾക്കു നൽകിയതായി അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി അറിയിച്ചു. അബുദാബിയിൽ നടന്ന യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളുടെ ഏഴാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അവർ.
ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകളിലേക്കാണ് ഇതിൻ്റെ ഫലം എത്തിച്ചേർന്നതെന്നും അവർ വ്യക്തമാക്കി.ഗസ്സയ്ക്ക് മാത്രമായി 9.4 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള സഹായങ്ങളാണ് യുഎഇ എത്തിച്ചത്. ഇതിൽ ഒരു ലക്ഷം ടണ്ണിലധികം സഹായവസ്‌തുക്കളും 3000 പേരെ ചികിത്സയ്ക്കായി യുഎഇയിലെത്തിച്ചതും ഉൾപ്പെടും.യെമനിൽ പുനർനിർമാണം, അവശ്യ സേവനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി 26 ബില്യൺ ദിർഹമാണ് സംഭാവന ചെയ്‌തത്. യുക്രെയ്‌നിലിത് 385 മില്യൺ ദിർഹത്തിൻ്റെ സഹായവും 1,000 ടണ്ണിലധികം വരുന്ന സാധനങ്ങളുമാണ്.
സുഡാനിൽ 1.5 ബില്യൺ ദിർഹം, അഫ്ഗാനിസ്ഥാനിൽ 7.3 ബില്യൺ ദിർഹം മൂല്യമുള്ള സഹായങ്ങൾ യുഎഇ നൽകിയതായി മന്ത്രി അറിയിച്ചു. പാകിസ്താനിൽ 700 ദശലക്ഷത്തിലധികം പോളിയോ വാക്സിൻ ഡോസുകൾ എത്തിച്ചത് യുഎഇയുടെ ആരോഗ്യ മേഖലാ പിന്തുണയുടെ മറ്റൊരു ഉദാഹരണമായി അവർ പറഞ്ഞു.
കോവിഡ് മഹാമാരിയുടെ കാലത്ത് യുഎഇ ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾക്ക് മെഡിക്കൽ സപ്ലൈസ് എത്തിക്കുന്നതിനായി ഒരു ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായി പ്രവർത്തിച്ചതായും റീം അൽ ഹാഷിമി ചൂണ്ടിക്കാട്ടി.
രാജ്യത്തെ 40-ലധികം ദാതാക്കളുടെയും ചാരിറ്റബിൾ സംഘടനകളുടെയും സഹകരണത്തോടെയാണ് ഈ സഹായ പ്രവർത്തനങ്ങൾ സാധ്യമായതെന്ന് അവർ വ്യക്തമാക്കി. ദുബൈയിൽ മാത്രമായി 80-ലധികം അന്താരാഷ്ട്ര മാനുഷിക സംഘടനകൾ പ്രവർത്തിക്കുന്നു, വരും ദിവസങ്ങളിലും യുഎഇയുടെ സഹായവും കരുതലും തുടരുമെന്നും റീം ഉറപ്പുനൽകി.
















