സിപിഎം ഭരണസമിതി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. ജീവനക്കാരും ഭരണസമിതിയും ചേർന്ന് പണം തട്ടിയെന്നായിരുന്നു കണ്ടെത്തല്‍. 250ലേറെ നിക്ഷേപകരുടെ പണമാണ് നഷ്ടമായത്. ക്രമക്കേട് തെളിഞ്ഞതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ വെട്ടിലാക്കിയാണ് ബാങ്കിൽ ഇ.ഡി എത്തിയിരിക്കുന്നത്. പ്രദേശത്ത് നാളുകളായി നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ. പ്രദീപ് കുമാർ അടക്കമുള്ളവർ അറസ്റ്റിലായിരുന്നു.
34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂവെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ ആകെ കിട്ടാനുള്ളത് 10.73 കോടി രൂപയാണ്.
ഇതില്‍ 4.83 കോടി രൂപയ്ക്ക് മാത്രമേ രേഖകളുള്ളൂ. മുന്‍ സെക്രട്ടറിമാരായ എസ്.ബാലചന്ദ്രന്‍ നായര്‍ 20.76 കോടി രൂപയുടെയും എ.ആര്‍.രാജേന്ദ്ര കുമാര്‍ 31.63 കോടി രൂപയുടെയും എസ്.എസ്.സന്ധ്യ 10.41 കോടി രൂപയുടെയും ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു കണ്ടെത്തൽ. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണസമിതി അംഗങ്ങള്‍ ഓരോരുത്തരും നഷ്ടം വരുത്തിയ കണക്കുകളും പുറത്തുവന്നിരുന്നു.
















