തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ നിയമനത്തെച്ചൊല്ലി ആരോഗ്യ-ധനമന്ത്രിമാർ തമ്മിൽ തർക്കം.
പുതിയതായി ആരംഭിച്ച കാസർകോട്, വയനാട്, ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിലായി 180 ഡോക്ടർമാരെ നിയമിക്കാനുള്ള മന്ത്രി വീണാ ജോർജിന്റെ ആവശ്യത്തിന് ഇത്രയും തസ്തിക നൽകാൻ കഴിയില്ലെന്ന് മന്ത്രിസഭായോഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
ചോദിച്ച തസ്തിക കിട്ടാത്തതിനെതിരെ വീണാ ജോർജ് രോഷപ്രകടനം നടത്തി. സാമ്പത്തികപ്രതിസന്ധി കാരണം കൂടുതൽ തസ്തിക അനുവദിക്കാനാവില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയതോടെ ഇരുവരും തമ്മിൽ തർക്കമായി.
ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ചീഫ് സെക്രട്ടറി എ. ജയതിലകിനെ ചുമതലപ്പെടുത്തുകയായിരുന്നു.
















