യുണൈറ്റഡ് സ്റ്റേറ്റ്സിലെ സർക്കാർ അടച്ചുപൂട്ടൽ (Government Shutdown) രാജ്യത്തെ വ്യോമയാന മേഖലയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ ജീവനക്കാരുടെ കുറവ് കാരണം വെള്ളിയാഴ്ച മാത്രം 750-ലധികം ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ റദ്ദാക്കേണ്ടിവന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ) നൽകിയ കർശന നിർദ്ദേശം പാലിച്ചാണ് ഈ നടപടി.
പതിനായിരക്കണക്കിന് യാത്രക്കാർക്കാണ് ഈ പ്രതിസന്ധി മൂലം ബുദ്ധിമുട്ടുണ്ടായത്. ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് അവയർ നൽകുന്ന വിവരമനുസരിച്ച്, വ്യാഴാഴ്ച 6,400-ലധികം യുഎസ് വിമാനങ്ങൾ വൈകുകയും 200 എണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ വെള്ളിയാഴ്ചത്തെ റദ്ദാക്കലുകൾ യാത്രക്കാരെ വലയ്ക്കുകയും റീബുക്കിങ്ങിനായുള്ള നെട്ടോട്ടത്തിന് കാരണമാവുകയും ചെയ്തു.
എഫ്എഎയുടെ ഉത്തരവ് പ്രകാരം, രാജ്യത്തെ തിരക്കേറിയ 40 മേഖലകളിലേക്കുള്ള വിമാന സർവീസുകൾ 10 ശതമാനംവരെ വെട്ടിക്കുറയ്ക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരായി. ഇതിന്റെ ഭാഗമായി, അമേരിക്കൻ എയർലൈൻസ് പ്രതിദിനം 220 ഫ്‌ളൈറ്റുകൾ റദ്ദാക്കുമെന്ന് പ്രസ്താവനയിറക്കി. ഡെൽറ്റ എയർലൈൻസ് ഏകദേശം 170 സർവീസുകളും, സൗത്ത് വെസ്റ്റ് എയർലൈൻസ് നൂറോളം സർവീസുകളും വെള്ളിയാഴ്ച റദ്ദാക്കിയതായി അറിയിച്ചു.
അറ്റ്‌ലാന്റ, നെവാർക്ക്, ഡെൻവർ, ഷിക്കാഗോ, ഹൂസ്റ്റൺ, ലോസ് ആഞ്ജലീസ് ഉൾപ്പെടെയുള്ള തിരക്കേറിയ വിമാനത്താവളങ്ങളെയാണ് വിമാനങ്ങളുടെ ഈ കുറവ് കാര്യമായി ബാധിച്ചത്. അതേസമയം, റദ്ദാക്കലുകൾ കൂടുതലും പ്രാദേശിക റൂട്ടുകളെയാണ് ബാധിക്കുകയെന്നും തങ്ങളുടെ അന്താരാഷ്ട്ര റൂട്ടുകളെ ഇത് ബാധിക്കില്ലെന്നും യുണൈറ്റഡ് എയർലൈൻസ്, ഡെൽറ്റ തുടങ്ങിയ വിമാനക്കമ്പനികൾ വ്യക്തമാക്കി.
സർക്കാർ അടച്ചുപൂട്ടൽ കാരണം പതിനായിരക്കണക്കിന് എയർ ട്രാഫിക് കൺട്രോളർമാർ, എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവർക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കുകയും വ്യോമയാന സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. വ്യോമയാന രംഗത്തെ തന്റെ 35 വർഷത്തെ അനുഭവത്തിൽ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കേണ്ടിവന്ന സാഹചര്യം ഓർമയിലില്ലെന്ന് എഫ്എഎ അഡ്മിനിസ്‌ട്രേറ്റർ ബെഡ്‌ഫോർഡ് അഭിപ്രായപ്പെട്ടു. യുഎസ് വ്യോമയാന ചരിത്രത്തിലെ അസാധാരണമായ പ്രതിസന്ധിയായാണ് ഈ സാഹചര്യം വിലയിരുത്തപ്പെടുന്നത്.
















