ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് ദാരുണ സംഭവം നടന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ അഞ്ജലിയും കാമുകനായ അജയ്‌യുമാണ് പിടിയിലായത്. അഞ്ജലിയുടെ ഭർത്താവ് രാഹുലാണ് കൊല്ലപ്പെട്ടത്.
കാമുകനുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം. ശരീരത്തിൽ മൂന്ന് വെടിയേറ്റ നിലയിലായിരുന്നു കൃഷിയിടത്തിൽ രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്.
മോഷ്ടാക്കൾ കൊലപ്പെടുത്തിയതാകാം എന്നിയിരുന്നു പൊലീസ് ആദ്യം കരുതിയത്. ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന ഘട്ടത്തിൽ ഭാര്യ ഒളിവിലാണെന്നു മനസ്സിലായി. തുടർന്നുള്ള അന്വേഷണത്തിൽ ഇവർക്ക് മറ്റൊരാളുമായി പ്രണയ ബന്ധമുണ്ടെന്ന് കണ്ടെത്തി. അജയ്‌യും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ അജയ് കുറ്റം സമ്മതിച്ചു.
അഞ്ജലി നിർദേശിച്ചത് അനുസരിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും റിമാൻഡ് ചെയ്തു.
















