പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം. വൈദ്യുതീകരണ പദ്ധതികളിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കമ്പനിയും സുരക്ഷാ വൃത്തങ്ങളും അറിയിച്ചു. അഞ്ച് ഇന്ത്യൻ പൗരന്മാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയെന്ന് കമ്പനി സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ടുപോകലുകളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. നിലവിൽ സൈനിക ഭരണകൂടത്തിനാണ് മാലിയുടെ നിയന്ത്രണം.
മാലിയില്‍ സൈനിക ഭരണകൂടമാണ് 2021 അധികാരത്തിലുള്ളത്. രൂക്ഷമായ ആഭ്യന്തര സംഘര്‍ഷത്തിന് കാരണം അല്‍ ഖ്വയ്ദയും ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദി സംഘടനകളാണെന്നും സൈന്യം ആരോപിക്കുന്നു. വിദേശികളെ തട്ടിക്കൊണ്ട് പോകുന്നതും അവരെ വച്ച് വിലപേശുന്നതും 2012 മുതല്‍ മാലിയില്‍ പതിവാണ്. സെപ്റ്റംബറില്‍ രണ്ട് എമിറാത്തി പൗരന്‍മാരെയും ഒരു ഇറാന്‍ പൗരനെയും തീവ്രവാദി സംഘടനകള്‍ തട്ടിക്കൊണ്ടുപോയി. 50 മില്യന്‍ ഡോളര്‍ മോചനദ്രവ്യമായി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ കഴിഞ്ഞയാഴ്ച വിട്ടയച്ചത്. ജനുവരിയില്‍ തട്ടിക്കൊണ്ടു പോയ മൊറോക്കന്‍ ട്രക്ക് ഡ്രൈവര്‍മാരെ വന്‍തുക മോചനദ്രവ്യമായി ഈടാക്കിയ ശേഷം ഓഗസ്റ്റിലാണ് ഐഎസ് സംഘം വിട്ടയച്ചത്.
















