ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളിലെ പ്രചാരണമാണ് അവസാനിക്കുന്നത്. നവംബർ 14നാണ് വോട്ടെണ്ണൽ.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതാക്കൾ ഇന്നും എൻഡിഎയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ മഹാസഖ്യത്തിനായി പ്രചാരണത്തിനുണ്ട്.
ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ഇന്ന് കൊടിയിറങ്ങുന്നത്. രണ്ടു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ദേശീയ, പ്രാദേശിക വിഷയങ്ങൾ മുതൽ നേതാക്കൾക്കെതിരെയുള്ള വ്യക്തിപരമായ ആരോപണങ്ങൾ പോലും ചർച്ചയായി. വോട്ടു കൊള്ളയും പ്രധാനമന്ത്രിയുടെ മാതാവിന്റെ എഐ വീഡിയോയും ബിഹാർ ബീഡി പരാമർശവും നേതാക്കൾ ആയുധമാക്കി.
ദലിത്- ന്യൂനപക്ഷ കേന്ദ്രങ്ങളായ സീമാഞ്ചൽ ഉത്തരാഞ്ചൽ മേഖലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് . മേഖലയിലെ വികസന മാതൃക എൻഡിഎ മുന്നോട്ടുവെക്കുമ്പോൾ, ന്യൂനപക്ഷ വിരുദ്ധതയും തൊഴിലില്ലായ്മയും സംസ്ഥാനത്തിന്റെ പിന്നാക്ക അവസ്ഥയും ഉയർത്തിയാണ് മഹാസഖ്യം വോട്ട് തേടുന്നത്.
ആദ്യഘട്ട വോട്ടെടുപ്പിലെ റെക്കോർഡ് പോളിംഗ് മുന്നണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് രണ്ടാംഘട്ടത്തിൽ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ.
അതേസമയം സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 65 ശതമാനത്തിനു മുകളിൽ പോളിംഗ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഉയർന്ന വോട്ടിംഗ് ശതമാനം ആരെ തുണയ്ക്കും എന്ന ആശങ്കയിലാണ് മുന്നണികൾ.
















