തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ വൈകിയതിനെ തുടർന്നു മരിച്ച ചവറ പന്മന മനയിൽ പൂജാ ഭവനിൽ കെ.വേണുവിന്റെ മരണത്തിൽ ചികിത്സാപിഴവ് ഇല്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കേസ് ഷീറ്റിൽ അപാകതകളില്ല. ചികിത്സാ വീഴ്ചയില്ലെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാരും മൊഴി നൽകി.
ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോർട്ട് നാളെ മന്ത്രിക്ക് നൽകും.
അന്വേഷണ സംഘം കുടുംബത്തെ ബന്ധപ്പെട്ട് വിവരങ്ങൾ തേടിയില്ലെന്ന് വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞു.
അതേസമയം ചികിത്സാ പിഴവില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ. ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പ് തുടർ നടപടികളിലേക്ക് കടക്കുക. ആരോഗ്യമന്ത്രി നിർദേശിച്ച പ്രകാരമാണ് അന്വേഷണം.
ഇതിനിടെ മരിച്ച വേണുവിന്‍റെ കൂടുതൽ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ പരാതിയാണ് സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ വേണു ഉന്നയിക്കുന്നത്.
















