വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ് ഗണഗീതം ഒരിക്കലും ദേശഭക്തിഗാനമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയ സതീശൻ, ആർഎസ്എസ് വേദിയിൽ പാടാനുള്ള ഗണഗീതം ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികൾ നിഷ്കളങ്കമായി പാടിയതല്ലെന്നും, ഇതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും ആരോപിച്ച അദ്ദേഹം, സ്കൂൾ മാനേജ്മെന്റിനെതിരെ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവുകളോടുള്ള പ്രതികരണത്തിൽ, സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്നും വി.ഡി. സതീശൻ ആവർത്തിച്ചു. ഈ സിസ്റ്റം തകർത്തത് മറ്റാരുമല്ല, ആരോഗ്യമന്ത്രി തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ നവകേരള സർവേ സർക്കാർ ചെലവിൽ നടത്തുന്ന വിഷയത്തിലും പ്രതിപക്ഷ നേതാവ് പ്രതിഷേധം അറിയിച്ചു. നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഇടതുപക്ഷത്തെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സതീശൻ, നവകേരള സർവേ നിന്ദ്യമാണെന്നും കൂട്ടിച്ചേർത്തു. സർവേ നടത്താനായി പാർട്ടി സെക്രട്ടറി സർക്കുലർ ഇറക്കിയത്, ഇത് രാഷ്ട്രീയ പ്രചാരണം മാത്രമാണെന്ന് തെളിയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
















