പാലക്കാട് അട്ടപ്പാടിയില്‍ പണി കഴിഞ്ഞിട്ടില്ലാത്ത വീടിന്റെ ചുവരിടിഞ്ഞ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. പുറത്തെടുത്തപ്പോള്‍ മകന് ജീവനുണ്ടായിരുന്നെന്നും വാഹനം ലഭിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നെന്നും അമ്മ പറഞ്ഞു. പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പലതവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ലെന്നും കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത് ബൈക്കിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇന്നലെയാണ് നിർമാണം നിലച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് നാലും ഏഴും വയസുള്ള സഹോദരങ്ങൾ മരിച്ചത്. മുക്കാലി കരുവാര ഊരിലെ ആദി, അജ്നേഷ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന 6 വയസുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്. മുക്കാലിയിൽ നിന്ന് നാലു കിലോമീറ്ററിനപ്പുറം വനത്തിലാണ് കരുവാര ഊര്. വീടിന്റെ സമീപത്തു കളിക്കുകയായിരുന്നു കുട്ടികള്‍.
അതേസമയം അപകടത്തിന് കാരണം ഐടിഡിപിയുടെ അനാസ്ഥയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അട്ടപ്പാടിയില്‍ എണ്ണൂറോളം വീടുകളാണ് ഇങ്ങനെ പാതി പണി മാത്രം കഴിഞ്ഞ് കിടക്കുന്നതെന്നും അപകടം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
















