ഡൽഹിയിൽ ശ്വസിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാകുന്നു. ഡൽഹിയിലെ 39 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ 23 ഇടത്തും എയർ ക്വാളിറ്റി ഇൻഡക്സ് 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത് ബവാനയിലാണ് (436). നഗരത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിലെ മലിനീകരണ നിയന്ത്രണ നടപടികൾ തുടരുകയാണ്. ഡൽഹി സർക്കാരിന്റെയും മുനിസിപ്പൽ കോർപ്പറേഷൻറെയും ജീവനക്കാർക്കായി മുഖ്യമന്ത്രി രേഖ ഗുപ്ത കഴിഞ്ഞ ദിവസം ഷിഫ്റ്റ് സമയങ്ങളിൽ മാറ്റം നിർദേശിച്ചിരുന്നു.
വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ നവംബർ 15 മുതൽ ഫെബ്രുവരി 15 വരെ മൂന്നു മാസത്തേക്കാണ് സമയമാറ്റം നടപ്പാക്കുന്നത്. എക്യുഐ 400ന് മുകളിൽ എത്തിയാൽ ആക്ഷൻ പ്ലാൻ മൂന്നാം ഘട്ടം നടപ്പിലാക്കും. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് എക്യുഐ 400 കടന്നത്. ഈ നില തുടർന്നാൽ ഈ മാസം തന്നെ അതീവ ഗുരുതര വിഭാഗത്തിലേക്ക് ഡൽഹി കടന്നേക്കും. അതിനിടെ ഡൽഹിയിൽ വായും മലിനീകരണത്തിനെതിരെ ജനകീയ പ്രതിഷേധം ഇന്ത്യ ഗേറ്റിനു മുൻപിൽ നടന്നു.വായുമലിനീകരണം തുടച്ചുനീക്കാൻ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
STORY HIGHLIGHT : Air quality in Delhi is extremely severe
















