ത്രില്ലർ സിനിമയായ ദൃശ്യത്തിന്റെ കഥയെ അനുസ്മരിപ്പിക്കുന്ന ഞെട്ടിക്കുന്ന കൊലപാതകം. പുണെയിലാണ് സംഭവം അരങ്ങേറിയത്. ദൃശ്യം സിനിമയില്‍ പ്രചോദിതനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. സമീര്‍ ജാദവ് എന്ന യുവാവാണ് ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്.
അഞ്ജലിയെ കൊലപ്പെടുത്തി താല്‍ക്കാലികമായി ഉണ്ടാക്കിയ ചൂളയില്‍ മൃതദേഹം കത്തിച്ച ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ എന്ന വ്യാജേന സമീര്‍ ജാദവ് നിരന്തരം പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി.
കൊലപാതകത്തിനു പിന്നാലെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മറ്റൊരു സുഹൃത്തിന് ഇയാള്‍ മെസേജ് അയച്ചിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ സമീറിന്റെ എല്ലാ പദ്ധതികളും പാളുകയായിരുന്നു. പിടിയിലായതിനു പിന്നാലെ ദൃശ്യം സിനിമ നാല് തവണ കണ്ടെന്നും അതിലൂടെയാണ് കൊല ചെയ്യാനുള്ള പദ്ധതിയുണ്ടാക്കിയതെന്നും സമീര്‍ പൊലീസിന് മൊഴി നൽകി.
കഴിഞ്ഞ മാസം 26ന് സമീര്‍ വാടകയ്ക്കെടുത്ത വെയര്‍ഹൗസിലേക്ക് ഭാര്യയെ കൊണ്ടുപോകുകയായിരുന്നു. പുതിയ ഗോഡൗണ്‍ കാണിക്കാമെന്ന് പറഞ്ഞായിരുന്നു അഞ്ജലിയെ അവിടേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ എത്തിയ ഉടനെ അഞ്ജലിയെ സമീര്‍ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ അവിടെ ഒരു ഇരുമ്പുചൂളയും സമീർ ഒരുക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയും അടുത്തുള്ള നദിയില്‍ ചാരം കളയുകയും ചെയ്തു.
2017ലായിരുന്നു സമീർ ജാദവിന്റെയും അഞ്ജലിയുടെയും വിവാഹം. പൂണെയിലെ ശിവനേ ഏരിയയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. മൂന്നിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളും ഇരുവര്‍ക്കുമുണ്ട്.
















